“കുട്ടികളുടെയും മുതിര്‍ന്നവരുടെയും ഉള്ളിലുള്ള ഉത്തമാംശങ്ങളുടെ സമഗ്രമായ വികസനമാണ് വിദ്യാഭ്യാസം കൊണ്ട് ഞാനര്‍ഥമാക്കുന്നത്.അതായത് ശരീരവും മനസ്സും ആത്മാവും ഒന്നിച്ചുവളരണം. സാക്ഷരത വിദ്യാഭ്യാസത്തിന്റെ അവസാനമോ തുടക്കമോ അല്ല” ~എം.കെ. ഗാന്ധി

Thursday, May 14, 2015

ബാവുള്‍ സംഗീതത്തെക്കുറിച്ചുള്ള പഠനങ്ങള്‍

ബാവുള്‍ സംഗീതം
ഇ­ന്ത്യൻ നാ­ടോ­ടി സം­സ്‌­കാ­ര­ത്തി­ലെ അവ­ധൂ­ത­പാ­ര­മ്പ­ര്യ­മു­ള്ള ഒരു­വി­ഭാ­ഗ­മാ­ണ്‌ ബാ­വുൾ (Bengali: বাউল ). ഇവ­രു­ടെ സം­ഗീ­ത­ത്തി­നാ­ണ്‌ ബാ­വുൾ ­സം­ഗീ­തം­ എന്ന്‌ പറ­യു­ന്ന­ത്‌. ­ബാ­വു­ലു­കൾ­ക്ക്‌ ബൗ­ദ്ധ-വൈ­ഷ്‌­ണവ-സൂ­ഫി-താ­ന്ത്രി­ക്ക്‌ ദർ­ശ­ന­ങ്ങൾ­ക്ക­നു­സ­രി­ച്ചു­ള്ള വ്യ­ത്യാ­സ­ങ്ങ­ളു­ണ്ട്‌. അതി­ന­നു­സ­രി­ച്ച്‌ പതി­നാ­യി­ര­ക്ക­ണ­ക്കി­ന്‌ പാ­ട്ടു­ക­ളു­മു­ണ്ട്. 
അടു­ത്ത­കാ­ലം വരെ ജീ­വി­ച്ചി­രു­ന്ന ലാ­ലൻ ഫക്കീർ എന്ന കവി­യാ­ണ്‌ 
നി­ല­വി­ലു­ള്ള എൺ­പ­ത്‌ ശത­മാ­ന­ത്തോ­ളം പാ­ട്ടുകൾ 
എഴു­തി­യി­ട്ടു­ള്ള­ത്‌. രവീന്ദ്രനാഥ ടാഗോറിന്റെ കവിതയെയും സംഗീതത്തെയും 
ബാവുൾ സംസ്കാരം ആഴത്തിൽ സ്വാധീനിച്ചതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ചരിത്രം

പതിന്നാറാം നൂ­റ്റാ­ണ്ടിൽ ചൈ­ത­ന്യ­ദേ­വ­ന്റെ കാ­ല­ത്താ­ണ്‌ ബാ­വു­ലു­കൾ ഉത്ഭ­വി­ച്ച­തെ­ന്ന്‌ കരു­ത­പ്പെ­ടു­ന്നു. ബാ­വു­ൽ എന്ന വാക്കിന് ഭ്രാ­ന്ത്‌ (mad) എന്ന അർ­ത്ഥ­മാ­ണ്‌ സാ­ധാ­ര­ണ­യാ­യി ഉപ­യോ­ഗി­ച്ചു­വ­രു­ന്ന­ത്‌. ഭ്രാ­ന്ത്‌ എന്നർ­ത്ഥ­മു­ള്ള ബാ­തുൽ (batul meaning divinely inspired insanity) എന്ന സം­സ്‌­കൃ­ത­പ­ദ­ത്തിൽ നി­ന്നാ­ണ്‌ ബാ­വുൽ (baul) എന്ന വാ­ക്കു­ണ്ടാ­യ­ത്‌. ഇവർ ഗ്രാ­മീണ ബം­ഗാ­ളി­ലെ കു­ടി­ലു­ക­ളിൽ വസി­ക്കു­ക­യും, ഗ്രാ­മാ­ന്ത­ര­ങ്ങ­ളിൽ അല­ഞ്ഞു­ന­ട­ന്ന്‌ പാ­ടി­യും ആടി­യും ഉപ­ജീ­വ­നം കഴി­ക്കു­ക­യും ചെ­യ്യു­ന്നു. ബൗ­ദ്ധ-വൈ­ഷ്‌­ണവ-സൂ­ഫി ദർ­ശ്ശ­ന­ങ്ങ­ളു­ടെ ആഴ­ത്തി­ലു­ള്ള സ്വാ­ധീ­നം അവ­രു­ടെ പാ­ട്ടു­ക­ളി­ലു­ണ്ട്. ആചാ­രാ­നു­ഷ്‌­ഠാ­ന­ങ്ങ­ളു­ടെ­യും മത­പ്രാർ­ത്ഥ­ന­ക­ളു­ടേ­യും ­മു­ദ്ര­ക­ളെ ബാ­വു­ലു­കൾ നി­രാ­ക­രി­ക്കു­ന്നു.

ബാവുൾ ആശയങ്ങളും രീതികളും

ബാവുൾ ഒരു സമൂഹമാണ്‌. ഉപാധികളില്ലാത്ത പരസ്പര സ്നേഹത്താൽ ബന്ധിക്കപ്പെട്ട ബാവുൾ സമൂഹം സങ്കുചിതമായ എല്ലാ ചിന്തകൾക്കും അതീതമാണ്‌. സമർപണവും സൗഹാർധവും ത്യാഗവുമുള്ള ഒരു വ്യക്തിക്കു മാത്രമേ ഒരു ബാവുൾ ആകാൻ സാധിക്കു.സത്യ­മെ­ന്ന­ത്‌ തി­രി­ച്ച­റി­യ­ല­ല്ല, വ്യ­ക്തി­കൾ­ക്കു­ള്ളിൽ സ്‌­നേ­ഹ­പ്പെ­ടു­ന്ന സ്വ­യം­ബോ­ധ­മാ­ണെ­ന്ന്‌ ബാ­വു­ലു­കൾ വി­ശ്വ­സി­ക്കു­ന്നു­. രതി­യെ മത­പ­ര­മായ ആചാ­ര­മാ­യാ­ണ്‌ ബാ­വു­ലു­കൾ കരു­തു­ന്ന­ത്‌. കൂ­ടാ­തെ മദ്യ­പാ­നം മനു­ഷ്യ­ന്റെ എല്ലാം മറ­ക്കു­ന്ന­തി­നു­ള്ള ഉപാ­ധി­യാ­യാ­ണ്‌ കാ­ണു­ന്ന­ത്‌.ബാവുൽ ഗായകരെ പ്രത്യേകമായ വസ്‌ത്രധാരണ രീതി കൊണ്ട്‌ തിരിച്ചറിയാം. നീണ്ട കുപ്പായവും മുണ്ടുമാണ്‌ ഇവരുടെ സാധാരണ വേഷം. കാവി നിറമുളള അരക്കച്ചയും ബാവുലുകൾ ഉപയോഗിക്കാറുണ്ട്‌. നീട്ടിവളർത്തിയ തലമുടിയാണ്‌ ഇവരുടെ മറ്റൊരുപ്രത്യേകത.

ബാവുൾ സംഗീതം


ബാവുൾ സം­ഗീ­തോ­പ­ക­ര­ണ­മായ ഏക്‌­താ­ര(ഒ­റ്റ­ത­ന്ത്രി­വീ­ണ)

തീർത്ഥദാസ് ബാവുളും സംഘവും അവതരണത്തിനിടെ
മനുഷ്യസ്നേഹത്തെയും മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെയും സമന്വയിപ്പിക്കുന്ന ഭാവഗീതങ്ങളാണ്‌ ബാവുൾ സംഗീതം. നാ­ടൻ സം­ഗീ­തോ­പ­ക­ര­ണ­ങ്ങ­ളായ ഏക്‌­താ­ര(ഒ­റ്റ­ത­ന്ത്രി­വീ­ണ), ദു­താ­ര(ഇ­രു­ത­ന്ത്രി­വീ­ണ), ഡു­ഗ്ഗി, ഗോ­ബ, കോൾ, ഡു­പ്‌­കി ഡ്രം, ഓടക്കുഴൽ, കൈ­മ­ണി, കാൽ­ചി­ല­ങ്ക തു­ട­ങ്ങി­യ­വ­യാ­ണ്‌ പ്രധാന ­വാ­ദ്യ­ങ്ങൾ.മ­ധ്യ­കാല ഇന്ത്യ­യി­ലെ ഭക്തി­കാ­വ്യ പ്ര­സ്ഥാ­ന­ത്തി­ന്റെ ഒരു വലിയ പാ­ര­മ്പ­ര്യ­ത്തി­ന്റെ തു­ടർ­ച്ച കൂ­ടി­യാ­ണ്‌ ഈ പാ­ട്ടു­കൾ. ബാ­വുൽ ഗാന ങ്ങ­ളി­ലെ അലൗ­കിക-കാ­ല്‌­പ­നി­ക­പ്ര­ണ­യ­ത്തി­ന്റെ ഏക­താ­നത എന്ന സന്ദേ­ശം ടാ­ഗോ­റി­നെ­യും, ക്വാ­സി നസ്രുൾ ഇസ്ലാ­മി­നേ­യും പോ­ലെ യു­ള്ള ദേ­ശീയ കവി­ക­ളെ സ്വാ­ധീ­നി­ച്ചി­ട്ടു­ണ്ട്‌. രബീ­ന്ദ്ര സം­ഗീ­ത­മെ­ന്ന ഗാ­ന­ശാ­ഖ­യു­ടെ ഉത്ഭ­വ­ത്തി­ലും ശക്ത­മായ സ്വാ­ധീ­നം ബാ­വുൽ ഗീ­തി­കൾ­ക്കു­ണ്ട്‌.

ടാഗോറുംബാവുളുകളും                                                            ബാവുൾ സംഗീതം ടാഗോറിന്റെ കവിതയെ പക്വവും മൌലികവുമാക്കി.ലാലൻ ഫക്കീർ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. ബാവുൾ സംഗീതത്തിന്റെ ലാളിത്യവും അഗാധമായ തത്വശാസ്ത്രങ്ങൾ തുളുമ്പുന്ന വരികളും ടാഗോറിന് മേലും സ്വാധീനം ചെലുത്തിയിരുന്നു. അദ്ദേഹം ഒരിക്കലെഴുതി :


ഒരിക്കൽ ബാവുൾ വിഭാഗത്തിൽപ്പെട്ട ഒരു യാചകൻറെ ഗാനം കേട്ടു. ആ ലളിതമായ ഗാനത്തിൽ എന്നെ സ്വാധീനിച്ചത് അതിലെ ഭക്തിപ്രഭാവമാണ്. അത് കുടികൊളളുന്നത് മനുഷ്യനിലാണ്, ക്ഷേത്രത്തിലോ മതഗ്രന്ഥങ്ങളിലോ അല്ല. ചിത്രങ്ങളിലോ ബിംബങ്ങളിലോ അല്ല. ഞാൻ അവരുടെ സംഗീതത്തിലൂടെ അവരെ മനസിലാക്കാൻ ശ്രമിച്ചു. അതാണവരുടെ ആരാധനാ സമ്പ്രദായം.
ബാവുള്‍ സംഗീതത്തെക്കുറിച്ചുള്ള പഠനങ്ങള്‍
ഇന്ത്യന്‍ നാടോടി സംസ്‌കാരത്തിലെ അവധൂതപാരമ്പര്യമുള്ള ഒരുവിഭാഗമാണ്‌ ബാവുള്‍ ഗായകര്‍. അവരുടെ സംഗീതത്തിനാണ്‌ ബാവുള്‍ സംഗീതം എന്ന്‌ പറയുന്നത്‌. ബംഗാളിലും ബംഗ്ലാദേശിലും മാത്രമുള്ള ബാവുള്‍ സംഗീതം മറ്റ്‌ കലാരൂപങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായ ഒരു ധാരയാണ്‌ പിന്തുടരുന്നത്‌. ബാവുള്‍ സംഗീതത്തെക്കുറിച്ചുള്ള പഠനങ്ങള്‍ പ്രധാനമായും രണ്ട്‌ ഉറവിടങ്ങളെവെച്ചാണ്‌ ചെയ്യുന്നത്‌. അതില്‍ ഒന്നാമത്തേത്‌ സ്വന്തമായി ബാവുലുകള്‍ എന്ന്‌ വിളിക്കപ്പെടുന്നവരെ വെച്ച്‌ നടത്തിയ പഠനങ്ങള്‍. രണ്ടാമത്തേത്‌ ബാവുള്‍ ഗാനങ്ങള്‍ എന്ന പേരിന്‌ കീഴിലുള്ള എല്ലാത്തിനേയുംക്കുറിച്ചുള്ള പഠനങ്ങള്‍.<!--break-->
ബാവുലുകള്‍ എന്തെഴുതിയാലും ബാവുള്‍ ഗാനങ്ങളായാണ്‌ പറയപ്പെടുന്നത്‌. ഈ രണ്ട്‌ പഠനരീതികള്‍ക്കും അതിന്റെതായ പോരായ്‌മകളുണ്ട്‌ എന്ന്‌ പറയാതെ വയ്യ. കാരണം ഒരാളെ ബാവുള്‍ എന്ന്‌ വിളിക്കുന്നതെങ്ങനെയാണ്‌, അല്ലെങ്കില്‍ ഒരു ബാവുലിനെ നമ്മള്‍ തിരിച്ചറിയുന്നതെങ്ങനെയാണ്‌, എന്താണ്‌ ബാവുള്‍ സംഗീതം, അല്ലെങ്കില്‍ എന്തിനെയാണ്‌ ബാവുള്‍ ഗാനങ്ങള്‍ എന്ന്‌ വിളിക്കേണ്ടത്‌, എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ക്ക്‌ ഈയവസരത്തില്‍ പ്രസക്തിയുണ്ടെന്ന്‌ തോന്നുന്നു.
<!--break-->16-ാം നൂറ്റാണ്ടില്‍ ചൈതന്യദേവന്റെ കാലത്താണ്‌ ബാവുലുകള്‍ ഉത്ഭവിച്ചതെന്ന്‌ കരുതപ്പെടുന്നു. ഗ്രാമീണ ബംഗാളിലെ കുടിലുകളില്‍ വസിക്കുകയും, ഗ്രാമാന്തരങ്ങളില്‍ അലഞ്ഞുനടന്ന്‌ പാടിയും ആടിയും ഉപജീവനം കഴിക്കുകയും ചെയ്യുന്ന ബാവുലുകള്‍ ബംഗാളി സംസ്‌കാരത്തിലെ അവധൂത പാരമ്പര്യത്തിന്റെ സാക്ഷ്യങ്ങളാണ്‌. ബൗദ്ധ-വൈഷ്‌ണവ-സൂഫി ദര്‍ശ്ശനങ്ങളുടെ ആഴത്തിലുള്ള സ്വാധീനം അവരുടെ പാട്ടുകളിലുണ്ടെങ്കിലും, ആചാരാനുഷ്‌ഠാനങ്ങളുടെയും മതപ്രാര്‍ത്ഥനകളുടേയും ചിന്താപരമായ സാഹിത്യകൃതികളുടേയും ലിപി വ്യവസ്‌ഥകളുടേയും യാഥാസ്‌ഥിതികമായ അലങ്കാരമുദ്രകളെ ബാവുലുകള്‍ നിരാകരിക്കുന്നു. സത്യമെന്നത്‌ തിരിച്ചറിയലല്ല, വ്യക്തികള്‍ക്കുള്ളില്‍ സ്‌നേഹപ്പെടുന്ന സ്വയംബോധമാണെന്ന്‌ ബാവുലുകള്‍ വിശ്വസിക്കുന്നു.

ബാവുലുകളെക്കുറിച്ച്‌ പൊതുവായി ഒന്നും പറയാനാവില്ല. കാരണം ബാവുലുകള്‍ക്ക്‌ എഴുതപ്പെട്ട രേഖകളില്ല. എല്ലാ ബാവുള്‍ ഗാനങ്ങളും വാമൊഴിയായി കൈമാറ്റം ചെയ്യപ്പെട്ടതാണ്‌. കൈമാറുന്ന ആളിന്റെ കൂട്ടിചേര്‍ക്കലുകളും അന്നത്തെ കാലത്തെ ചില പ്രത്യേക ശൈലികളും ആ ഗാനങ്ങളില്‍ നിഴലിക്കാന്‍ സാധ്യതയുണ്ട്‌. അതുകൊണ്ട്‌ തന്നെ നിലനിന്നിരുന്ന കാലത്തേതായിരിക്കില്ല അത്‌ ശേഖരിക്കുന്ന കാലത്തേത്‌. ബാവുലുകളെക്കുറിച്ചുള്ള വിവരങ്ങളും ഇങ്ങനെ തന്നെയാണ്‌. കൃത്യമായ ഒരു വിവരം തരാന്‍ ആര്‍ക്കുമായിട്ടില്ല. കിട്ടിയ വിവരങ്ങള്‍ തന്നെ അതിഭാവുകത്വം നിറഞ്ഞതും സത്യവിരുദ്ധവുമാണ്‌.

ബാവുലുകള്‍ക്ക്‌ ബൗദ്ധ-വൈഷ്‌ണവ-സൂഫി-താന്ത്രിക്ക്‌ ദര്‍ശനങ്ങള്‍ക്കനുസരിച്ചുള്ള വ്യത്യാസങ്ങളുണ്ട്‌. അതിനനുസരിച്ച്‌ പതിനായിരക്കണക്കിന്‌ പാട്ടുകളുമുണ്ട്‌. പഠനങ്ങള്‍ ദുര്‍ഗ്രഹമാകുന്നതിന്‌ ഇതും ഒരു കാരണമാണ്‌. ഗാനങ്ങളില്‍ പലതും ഗ്രാമീണ ബംഗാളിയിലാണ്‌ രചിച്ചിരിക്കുന്നത്‌. അത്‌ ശേഖരിക്കുന്നവരും പഠിക്കുന്നവരും അവരുടെ ഇഷ്‌ടത്തിനനുസരിച്ചുള്ള രീതിയിലാണ്‌ ഇതിനെ വ്യാഖ്യനിച്ചിരിക്കുന്നത്‌.

നാടോടിപ്പാട്ടുകളുടെ സ്വഭാവസവിശേഷതകള്‍ നിലനിര്‍ത്തിപോരുന്ന ബാവുല്‍ ഗാനങ്ങള്‍ ശരിക്കും നാടന്‍പാട്ടുകളല്ല. പഹാഡി, ഭൈരവ്‌, തോഡി, കീരവാണി, അഭംഗ്‌, ചാരുകേശി, മിശ്രശിവരഞ്‌ജിനി തുടങ്ങിയ രാഗങ്ങള്‍ ഈ ഗാനങ്ങളില്‍ നിഴലിച്ചു നില്‍ക്കുന്നത്‌ കാണാന്‍ സാധിക്കും. കോമളസ്വരങ്ങളിലൂന്നിയ നാടന്‍ ഈണങ്ങളുടെ ഭാവപ്പകര്‍ച്ചകളാണ്‌ മിക്ക ബാവുല്‍ ഗാനങ്ങളിലും പ്രധാനമായിട്ടുള്ളത്‌. ഏതാണ്ട്‌ അടുത്തകാലം വരെ ജീവിച്ചിരുന്ന ലാലൊന്‍ ഫക്കീര്‍ എന്ന കവിയാണ്‌ നിലവിലുള്ള എണ്‍പത്‌ ശതമാനത്തോളം പാട്ടുകള്‍ എഴുതിയിട്ടുള്ളത്‌. ഇത്‌ ഒരു ഉപജീവനമാര്‍ഗ്ഗം കൂടിയായി സ്വീകരിച്ച ബാവുലുകള്‍ക്ക്‌ പലപ്പോഴും പാരമ്പര്യത്തിലൂന്നിയ പാട്ടുകള്‍കൊണ്ട്‌ മാത്രം പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വരുകയും പുതിയ പാട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. ശാന്തിനികേതനേയും ടാഗോറിനേയും രാം കിങ്കറിനേയും സോനാചുരി എന്ന ഗ്രാമചന്തയേയുംപ്പറ്റിവരെ പുതിയ പാട്ടുകളുണ്ടാകുന്നു. നാടന്‍ സംഗീതോപകരണങ്ങളായ ഏക്‌താര(ഒറ്റതന്ത്രിവീണ), ദുതാര(ഇരുതന്ത്രിവീണ), ഡുഗ്ഗി, ഗോബ, കോള്‍, ഡുപ്‌കി ഡ്രം, ഓടക്കുഴല്‍, കൈമണി, കാല്‍ചിലങ്ക തുടങ്ങിയവയാണ്‌ താളവാദ്യങ്ങള്‍.
മധ്യകാല ഇന്ത്യയിലെ ഭക്തികാവ്യ പ്രസ്ഥാനത്തിന്റെ ഒരു വലിയ പാരമ്പര്യത്തിന്റെ തുടര്‍ച്ച കൂടിയാണ്‌ ഈ പാട്ടുകള്‍. ബാവുല്‍ ഗാന ങ്ങളിലെ അലൗകിക-കാല്‌പനികപ്രണയത്തിന്റെ ഏകതാനത എന്ന സന്ദേശം ടാഗോറിനെയും, ക്വാസി നസ്രുള്‍ ഇസ്ലാമിനേയും പോലെ യുള്ള ദേശീയ കവികളെ സ്വാധീനിച്ചിട്ടുണ്ട്‌. രബീന്ദ്ര സംഗീതമെന്ന ഗാനശാഖയുടെ ഉത്ഭവത്തിലും ശക്തമായ സ്വാധീനം ബാവുല്‍ ഗീതികള്‍ക്കുണ്ട്‌.

ബംഗാളി സംസ്‌കാരത്തിലെ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന മുഖമാണ്‌ ഇപ്പോള്‍ ബാവുള്‍ സംഗീതത്തിനുള്ളത്‌. ബാവുലുകളുടെ ചരിത്രത്തിലെ ഏറ്റവും നല്ല സമയവും ഇതാണെന്ന്‌ പറയാവുന്നതാണ്‌. ബാവുലുകളുടെ സംഗീതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പഠിക്കുകയാണിവിടെ.

എന്താണ്‌ ബാവുള്‍, ബാവുള്‍ സംഗീതം

ബാവുള്‍ എന്ന വാക്കിന്റെ അര്‍ത്ഥത്തെക്കുറിച്ച്‌ പലരും പറയുന്നത്‌ പലതരത്തിലാണ്‌. ടാഗോറിനെയും കെ. സെന്നിനെയും പോലുള്ളവര്‍ പറയുന്നത്‌ മനുഷ്യഹൃദയം ( man of heart) എന്നാണ്‌. ഇവര്‍ ബാവുള്‍ ഗായകര്‍ക്ക്‌ സമൂഹത്തില്‍ ഒരു പ്രത്യേക സ്ഥാനം തന്നെ നല്‍കുന്നുണ്ട്‌. എന്നാല്‍ എ. കെ ദത്ത, ഉപേന്ദ്രനാഥ ഭട്ടാചാര്യ എന്നിവര്‍ പറയുന്നത്‌ രതിയും യോഗയും അനുഷ്‌ടാനങ്ങളുമായി നടക്കുന്ന ഒരു വിഭാഗമാണ്‌ ബാവുലുകള്‍ എന്നാണ്‌. ഇവരുടെ അഭിപ്രായത്തില്‍ വളരെ മോശപ്പെട്ട ഒരു വിഭാഗമാണ്‌ ബാവുള്‍ ഗായകര്‍. പക്ഷേ മജുംദാര്‍ റോബര്‍ജ്‌ എന്നിവര്‍ ഇവരെ സാധാരണക്കാരില്‍ നിന്നും വളരെ ഉയര്‍ന്ന തരത്തിലുള്ള ആളുകളായാണ്‌ കാണുന്നത്‌. ബാവുലുകളെ ബംഗാളി ഹിപ്പികളെന്ന്‌ ഇവര്‍ രേഖപ്പെടുത്തുന്നു. വി. ഡബ്ലുയു ടെര്‍ണറിന്റെ ദി റിച്വാല്‍ പ്രോസസ്സ്‌: സ്‌ട്രച്ചര്‍ ആന്‍ഡ്‌ ആന്റിസ്‌ട്രച്ചര്‍ (The Ritual Prosess: Structure and Anti-structure) എന്ന ഗ്രന്ഥത്തില്‍ ബോബ്‌ ഡിലന്‍ ആന്റ്‌ ബാവുള്‍സ്‌ എന്ന ഭാഗത്ത്‌ ബാവുലുകള്‍ ഒരു സമുദായത്തിന്റെ ആധികാരികമായ ശബ്‌ദമാണെന്ന്‌ അഭിപ്രായപ്പെടുന്നു. ബാവുലുകളെക്കുറിച്ച്‌ ഇങ്ങനെ പലതരത്തിലും പറയപ്പെടുന്നുവെങ്കിലും ബംഗാളി സംസ്‌കാരത്തിലും സമൂഹത്തിലും വലിയ സ്വാധീനം ചെലുത്താന്‍ ബാവുള്‍ ഗായകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

ഒരു ബാവുല്‍ ഗായകനെ എപ്പോഴും തെരുവിലായിരിക്കും കണ്ടുമുട്ടാനാവുക. അയാള്‍ വീടിന്റെ യഥാസ്ഥിതിക കാഴ്‌ചപ്പാടുകള്‍ക്ക്‌ പുറത്താണ്‌. തെരുവിലാണ്‌ അയാള്‍ക്ക്‌ പാടാനാവുക. അതുകൊണ്ടാവണം ബാവുലിനെ അറിയപ്പെടാത്ത പക്ഷി എന്നു വിളിക്കുന്നത്‌. ബാവുലുകളുടെ പേരിന്‌ ഭ്രാന്ത്‌ (mad) എന്ന അര്‍ത്ഥമാണ്‌ സാധാരണയായി ഉപയോഗിച്ചുവരുന്നത്‌. ഭ്രാന്ത്‌ എന്നര്‍ത്ഥമുള്ള ബാതുല്‍ (batul meaning divinely inspired insanity) എന്ന സംസ്‌കൃതപദത്തില്‍ നിന്നാണ്‌ ബാവുല്‍ (baul) എന്ന വാക്കുണ്ടായത്‌. ഭ്രാന്ത്‌ എന്ന്‌ ഏകദേശ മലയാള അര്‍ത്ഥം വരുന്ന ഖേപ്പാ (khyapa) എന്ന ബംഗാളി വാക്ക്‌ ബാവുലുകള്‍ പേരിനോടൊപ്പം ചേര്‍ക്കാറുണ്ട്‌. അവരുടെ പാട്ടുകള്‍ക്ക്‌ ഉന്മാദത്തിന്റെ ഒരവസ്‌ഥ സൃഷ്‌ടിക്കാന്‍ സാധിക്കുന്നതുകൊണ്ടാവണം ഇങ്ങനെയൊരു പേര്‌ വീഴാന്‍ കാരണം. കാലങ്ങളായി ബാവുലുകള്‍ പറയുന്നത്‌ ലഹരിയെക്കുറിച്ചും അത്‌ തരുന്ന ആനന്ദത്തെക്കുറിച്ചുമാണ്‌. അതും ഒരു കാരണമായേക്കാം.

പഠനത്തിന്റെ പ്രാധാന്യം

ബാവുലുകളെ എല്ലാവരും തിരിച്ചറിയുന്നത്‌ അവരുടെ പാട്ടുകളിലൂടെയാണ്‌. 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ അവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ ബാവുലുകള്‍ക്ക്‌ സാധിച്ചിരുന്നു. ആ സമയം മുതല്‍ വിദ്യാഭ്യാസമുള്ള ബംഗാളികളിലും, നഗരവത്‌ക്കരിക്കപ്പെടാത്തവര്‍ക്കിടയിലും യൂറോ- അമേരിക്കന്‍സിനിടയിലും ബാവുലുകള്‍ക്ക്‌ കൂടുതല്‍ പ്രചാരം ലഭിച്ചിരുന്നു. ഇവരുടെ വസ്‌ത്രധാരണരീതിയും ജീവിതശൈലിയും പാട്ടിന്റെ അത്ഭുതപ്പെടുത്തുന്ന വശീകരണശക്തിയും ഏറെ സ്വീകരിക്കപ്പെടുന്നതിന്‌ കാരണമായി.

ബംഗാളി- ഇന്ത്യന്‍- ഹിന്ദു- മുസ്ലിം- ഭൗതികവാദികള്‍- മതേതരവാദികള്‍ എന്നിങ്ങനെ പലരീതികളില്‍ ബാവുലുകള്‍ തനതായ പാരമ്പര്യത്തിന്റെ വക്താക്കള്‍ എന്ന തരത്തിലാണ്‌ അറിയപ്പെടുന്നത്‌. ബാവുള്‍ ഗാനങ്ങളിലൂടെ കൈമാറ്റം ചെയ്യുന്ന മതേതര - മതരഹിത കാഴ്‌ചപ്പാടുകള്‍ ഇന്ത്യയിലെ മിശ്രസംസ്‌കാരത്തിലും വേറിട്ട സ്വത്വം നിര്‍മ്മിക്കുന്നതിന്‌ അവരെ സഹായിച്ചിട്ടുണ്ട്‌. തെക്കേ- ഏഷ്യന്‍ നാടോടി സംസ്‌കാരത്തിന്റെയും തനത്‌-ആത്മീയവാദത്തിന്റെയും ദേശീയവും അന്തര്‍ദേശീവുമായ പ്രതിനിധികള്‍ എന്ന നിലയില്‍ ബാവുലുകള്‍ സ്വീകരിക്കപ്പെട്ടുതുടങ്ങിയിരിക്കുന്നു.

ബാവുലുകളെ ഒഴിവാക്കികൊണ്ടുള്ള ചരിത്രനിര്‍മ്മിതിക്കോ, സംസ്‌കാരപഠനത്തിനോ ഒരു സാധ്യതയുമില്ലാത്തവണ്ണം ശക്തമാണ്‌ ബംഗാളി സംസ്‌കാരത്തിലും ചരിത്രത്തിലുമുള്ള അവരുടെ സാന്നിധ്യം. ബാവുലുകളെക്കുറിച്ചുള്ള പഠനങ്ങള്‍ തെക്കേ ഏഷ്യന്‍ ബുദ്ധിസ്റ്റ്‌- താന്ത്രിക്‌- വൈഷ്‌ണവ- നാഥ്‌- സൂഫി- ഫക്കീര്‍- സിദ്ധ പാരമ്പര്യങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ കൂടിയാണ്‌. ഈ പാരമ്പര്യങ്ങളുടെ ഒരു തുടര്‍ച്ചയാണ്‌ ബാവുലുകളുടെ ജീവിതവും സംഗീതവും. ബാവുലുകള്‍ സ്വയം വിശേഷിപ്പിക്കുന്നത്‌ താന്ത്രിക്ക്‌ എന്ന രീതിയിലാണ്‌. ഭൗതികലോകത്തോടും സ്‌ത്രീകളോടുമുള്ള അവരുടെ മനോഭാവം യഥാര്‍ത്ഥത്തില്‍ താന്ത്രിക്ക്‌ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്‌. ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ ബാവുള്‍ ഗായകരെക്കുറിച്ചുള്ള പഠനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്‌.
തെക്കേ ഏഷ്യന്‍ നാടോടി കലയെന്ന തരത്തില്‍ മാത്രമായി ബാവുള്‍ സംഗീതത്തെ പഠിക്കാനാവില്ല. ഒരു ജനതയുടെ മൊത്തം ആവിഷ്‌കാരം എന്ന തരത്തില്‍തന്നെ ഈ സംഗീതത്തെ കാണേണ്ടതുണ്ട്‌. സാംസ്‌കാരികമായി ഉയര്‍ന്നു നില്‍ക്കുന്ന (എന്ന്‌ ഭാവിക്കുന്ന) ഒരു ജനതയ്‌ക്ക്‌ അവരുടെ വികാരങ്ങളും വിചാരങ്ങളും പ്രതികരണങ്ങളും പ്രതിഷേധങ്ങളും തുറന്നുപ്രകടിപ്പിക്കുന്നതിന്‌ ചില ബുദ്ധിമുട്ടുകളുണ്ട്‌. അതുകൊണ്ടാവണം ഒരു ബുദ്ധിമുട്ടും കൂടാതെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ലഹരിവസ്‌തുകള്‍ പരസ്യമായി ഉപയോഗിക്കുകയും അലഞ്ഞുനടന്ന്‌ ആടിപ്പാടി ജീവിതം ആഘോഷിക്കുകയും ചെയ്യുന്ന ബാവുലുകളെ അവര്‍ സ്വീകരിക്കുന്നത്‌. ജനപ്രിയസിനിമയിലെ നായകന്റെ വേഷമാണ്‌ ഒരു സമൂഹത്തില്‍ ബാവുള്‍ ഗായകനുള്ളത്‌ എന്നു വേണമെങ്കില്‍ പറയാം. കാരണം ജനങ്ങള്‍ എങ്ങനെ ജീവിക്കാനാഗ്രഹിക്കുന്നുവോ അങ്ങനെ ജീവിക്കുകയാണ്‌ ബാവുലുകള്‍. ബാവുല്‍ എന്നത്‌ ഏതാനും പാട്ടുകള്‍ മാത്രമല്ല എന്ന വസ്‌തുതയും ഓര്‍ക്കേണ്ടതുണ്ട്‌, അതൊരു ജീവിതരീതികൂടിയാണ്‌. പാട്ട്‌ പാടാനറിയാവുന്ന എല്ലാവരും ബാവുല്‍ ആയിമാറില്ല.
ജമൈക്കന്‍ കരിമ്പുകൃഷിക്കാര്‍ക്ക്‌ വേണ്ടി പാടിയ ബോബ്‌ മാര്‍ലി നേടിയ സ്വീകാര്യത കറുത്തസംഗീതത്തിന്റെയും സമരത്തിന്റെയും വീര്യത്തിലാണെങ്കില്‍ ബാവുള്‍ സംഗീതം നേടുന്ന സ്വീകര്യത അതേ കാഴ്‌ചപ്പാടുകള്‍ പിന്തുടരുന്ന ഇന്ത്യന്‍ ആത്മീയതയിലാണ്‌. ബോബ്‌ മര്‍ലിയുടെ പാട്ടുകളിലെ പ്രതിഷേധവും പ്രതികരണവും സ്വന്തം ജനതയോടുള്ള ആഹ്വാനങ്ങളും അത്രത്തന്നെ ശക്തമായ രീതിയില്‍ ബാവുള്‍ ഗാനങ്ങളിലുമുണ്ട്‌. ഇന്ത്യന്‍ ആത്മീയതയുടെ അന്തര്‍ധാരയാണ്‌ ബാവുല്‍ സംഗീതത്തെ വ്യത്യസ്‌തമാക്കുന്നത്‌. ശരീരഭാഷയിലും ബാവുലുകള്‍ക്കും കറുത്തസംഗീതത്തിനും തമ്മില്‍ ഒട്ടേറെ സാമ്യതകള്‍ പറയാനുണ്ട്‌. ( കറുത്ത സംഗീതത്തില്‍ അനിവാര്യമായ ഇളകിയാട്ടം അതേ തോതില്‍ ബാവുല്‍ സംഗീതത്തിലുമുണ്ട്‌. അതുപോലെതന്നെ പാശ്ചാത്യസംഗീതത്തിന്റെ ഭ്രമാത്മകലോകം തന്നെയാണ്‌ ബാവുലുകളുടെ സംഗീതത്തിലുമുള്ളത്‌.) അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ സംഗീതമെന്ന തരത്തില്‍ ലോകത്തിന്‌ മുമ്പില്‍ അവതരിപ്പിക്കാന്‍ പറ്റുന്ന ഒന്നാണ്‌ ബാവുല്‍ സംഗീതമെന്ന്‌ വരുന്നു. അതുതന്നെയാണ്‌ അതിന്റെ പ്രാധാന്യവും.
ഇന്ത്യന്‍ നാടോടി കലാപാരമ്പര്യത്തിന്റെ ശക്തമായ വക്താക്കളാണ്‌ ബാവുലുകള്‍. പഞ്ചാബിന്റെ ബാന്‍ഗ്ര (bhangra) പോലെയും മറാത്തികളുടെ ലാവണി (Lavani) പോലെയും രാജസ്ഥാനി നാടോടി ഗീതങ്ങള്‍പോലെയും കേരളത്തിലെ നാടന്‍ പാട്ടുകള്‍പ്പോലെയും ഒരു നാടിന്റെ ഉള്‍ത്തുടിപ്പുകള്‍ ഏറ്റുവാങ്ങിയതാണ്‌ ബാവുല്‍ സംഗീതവും. ഗ്രാമീണ ജനങ്ങളുടെ നിത്യജീവിതത്തില്‍ നിന്നാണ്‌ ബാവുല്‍ സംഗീതവും ഉയിര്‍ക്കുന്നത്‌. അത്‌ ഗ്രാമത്തിലെ ജനങ്ങളോട്‌ സംവദിക്കാനുള്ളതാണ്‌ അതുകൊണ്ടുതന്നെ ലളിതമായിരിക്കണം ഗാനങ്ങള്‍.

ബാവുളുകളുടെ ചരിത്രം
ബാവുല്‍ പാരമ്പര്യം പരക്കെ അറിയപ്പെട്ടുതുടങ്ങിയത്‌ 19-ാം നൂറ്റാണ്ടിലാണ്‌. അന്നത്തെ കാലം വരെ നിലനിന്നിരുന്നത്‌ ബാവുലുകള്‍ താഴ്‌ന്ന നിലയിലുള്ളവരാണ്‌ എന്ന രീതിയിലാണ്‌. സവര്‍ണരായ താന്ത്രിക്ക്‌ ഗുരുക്കന്മാര്‍ ബാവുലുകളെ മോശമായാണ്‌ കണ്ടിരുന്നത്‌. എന്തു ചെയ്‌താലും ഒരിക്കലും ഒരു ബാവുല്‍ ആകരുത്‌ എന്ന അഭിപ്രായങ്ങളും ഉള്ളവരായിരുന്നു അവര്‍. കാളിയുടെ പാരമ്പര്യത്തിലുള്ളവരാണ്‌ എന്ന തരത്തിലാണ്‌ അവരെ കണ്ടിരുന്നത്‌. എന്നാല്‍ ബുദ്ധിസ്റ്റ്‌, പണ്‌ഡിറ്റ്‌, താന്ത്രിക്ക്‌, റാം മോഹന്‍ റോയ്‌ എന്നിവര്‍ക്കൊപ്പം ബാവുലുകളെ കണ്ടിരുന്ന ഒരു വിഭാഗവും ബംഗാളിലുണ്ടായിരുന്നു. വൈഷ്‌ണവ പാരമ്പര്യത്തില്‍ ഉള്‍പ്പെടുത്തിയതിനെ ഭട്ടാചാര്യ എതിര്‍ക്കുന്നുണ്ട്‌. കാരണം അവര്‍ക്കൊരു ആരാധനമൂര്‍ത്തിയില്ല. അതുകൊണ്ടുതന്നെ ഇവരെ വൈഷ്‌ണവരായി കണകാക്കാനാവില്ല എന്നാണ്‌ ഭട്ടാചാര്യ പറയുന്നത്‌. ബാവുലുകളെക്കുറിച്ച്‌ പഠിക്കുന്നത്‌ വളരെ ബുദ്ധിമുട്ടാണ്‌. കാരണം സ്വതന്ത്ര്യത്തിനുമുമ്പുള്ള രേഖകളെല്ലാം തയ്യാറാക്കിയിരുന്ന ബ്രിട്ടീഷുകാര്‍ ഇവരെ ഹിന്ദു- മുസ്ലീം എന്ന രീതിയില്‍ മാത്രമാണ്‌ വേര്‍തിരിക്കുന്നത്‌. അല്ലെങ്കില്‍ വൈഷ്‌ണവ ഭക്തന്മാര്‍. അല്ലാതെയുള്ള വര്‍ഗ്ഗീകരണം നടത്താതുകൊണ്ടുതന്നെ അത്തരം പഠനങ്ങള്‍ക്ക്‌ സാധ്യത ഇല്ലാതായി എന്നതു മാത്രമല്ല. ബാവുലുകളുടെ ചരിത്രനിര്‍മ്മിതിക്ക്‌ ആവശ്യമായ തെളിവുകള്‍ ലഭിക്കാതെ പോകുകയും ചെയ്‌തു. ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥന്മാരില്‍ നിന്ന്‌ ബാവുലുകളെക്കുറിച്ച്‌ കേട്ടറിഞ്ഞ ഇന്ത്യയിലെത്തിയ ഇംഗ്ലീഷുകാര്‍ ശേഖരിച്ച വിവരങ്ങള്‍ സത്യവിരുദ്ധവും അടിസ്ഥാനമില്ലാത്തതുമാണ്‌.
സ്വതന്ത്ര്യത്തിന്‌ മുമ്പുള്ള വര്‍ണ്ണ ജാതിവ്യവസ്‌ഥയില്‍ അധിഷ്‌ടിതമായിരുന്ന ഇന്ത്യയില്‍ അതിനെ ഒഴിവാക്കികൊണ്ടുള്ള വര്‍ഗ്ഗീകരണത്തിന്‌ സാധ്യതയില്ലായിരുന്നു. അങ്ങനെ ബാവുലുകള്‍ ഹിന്ദു അല്ലെങ്കില്‍ മുസ്ലി അങ്ങനെ എതെങ്കിലും ഒരു പൊതുസ്വത്വത്തിന്‌ കീഴില്‍ വരുകയും ചെയ്‌തു.
ബാവുലുകളെക്കുറിച്ച്‌ എഴുതപ്പെട്ടിട്ടുള്ള ആദ്യത്തെ രേഖയെന്ന്‌ പറയാവുന്നത്‌ 1875-ല്‍ പ്രസിദ്ധീകരിച്ച Hunter?s Statistical Account of Bengal ആണ്‌. അതില്‍ ബാവുലുകളെക്കുറിച്ച്‌ പറയുന്നുണ്ട്‌. വൈഷ്‌ണവയില്‍ നിന്ന്‌ വേര്‍തിരിഞ്ഞു നില്‍ക്കുന്നവരാണ്‌ ബാവുലുകള്‍ എന്നു പറയുന്നു. പ്രധാനമായും താഴ്‌ന്ന ജാതിയില്‍ നിന്നുള്ളവരാണ്‌ ബാവുലുകള്‍ എന്നാണ്‌ ഇതില്‍ പറയുന്നത്‌. ഒട്ടും ബഹുമാനം അര്‍ഹിക്കാത്ത സദാചാരവാദികളല്ലാത്ത ഒരു വിഭാഗമെന്നാണ്‌ തിരിച്ചിരിക്കുന്നത്‌. മുടിവെട്ടാതെ, താടിവടിക്കാതെ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഇവരെ ഉയര്‍ന്ന സമുദായത്തില്‍പ്പെട്ടവര്‍ മോശക്കാരായാണ്‌ കണ്ടിരുന്നത്‌. സൂഫികളില്‍നിന്ന്‌ തരംതാഴ്‌തപ്പെട്ടവരാണ്‌ ബാവുലുകള്‍ എന്നും ഒരഭിപ്രായം നിലനില്‍ക്കുന്നുണ്ട്‌.
1910 മുതല്‍ 1915 വരെയുള്ള ബംഗാളിലെ ഔദ്യോലഗികരേഖകളില്‍ ബാവുലുകളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. ബാവുള്‍ ഗാനങ്ങള്‍ ഒഴിവാക്കുകയും ചെയ്‌തിരിക്കുന്നു. അതിന്‌ കാരണമായി ജയന്‍ ഭട്ടാചാര്യ പറയുന്നത്‌ രതിയുമായി ബന്ധപ്പെട്ട വളരെ നിലവാരത്തിലുള്ള ജീവിതം നയിച്ചിരുന്ന ബാവുലുകളുടെ ഫിലോസഫി നാടോടി സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ്‌ അതുകാരണമാവണം അവരെ ആ കാലയളവില്‍ ഒഴിവാക്കപ്പെട്ടത്‌ എന്നാണ്‌. എന്തുതന്നെയായാലും ഏറെ തിരസ്‌കരണവും ഏറ്റുവാങ്ങിയവരാണ്‌ ബാവുലുകള്‍.
പക്ഷേ യഥാര്‍ത്ഥത്തില്‍ ബാവുള്‍ ഗാനങ്ങള്‍ നാടകത്തിലും മറ്റും ഉപയോഗിച്ചിരുന്നു. 1860-ല്‍ കാളിപ്രസന്ന സിന്‍ഹന്റെ The Skech of Huntom Owl (Hutom Pyacar Nakasa) എന്ന നാടകത്തില്‍ ഒരു ബാവുല്‍ ഗാനം ഉപയോഗിച്ചിട്ടുണ്ട്‌. ആ ഗാനം കല്‍ക്കട്ടയിലെ ജനങ്ങളേയും അവരുടെ ജീവിതരീതിയേയും പരിഹസിക്കുന്നതിന്‌ വേണ്ടിയാണ്‌ ഉള്‍പ്പെടുത്തിയത്‌. സാമൂഹിക വിമര്‍ശനം എന്ന കാഴ്‌ചപ്പാട്‌ ബാവുള്‍ സംഗീതത്തിന്റെ പ്രത്യേകതയാണ്‌. അത്‌ ഒട്ടേറെ സാമൂഹിക പരിഷ്‌കരണത്തിന്‌ കാരണമായിരുന്നു. ബാവുള്‍ ഗാനങ്ങള്‍ തുടക്കത്തില്‍ തെണ്ടികളേയും കള്ളന്മാരേയും വിമര്‍ശിക്കാന്‍ വേണ്ടിയാണ്‌ ഹാസ്യഗാനങ്ങള്‍ രചിച്ചിരുന്നത്‌. പിന്നീട്‌ സമൂഹത്തില്‍ ബാവുലുകളുടെ സ്ഥാനം ഉയരുകയും അവര്‍ സ്‌ത്രീധനം, ശൈശവവിഹാവം പോലുള്ള കാര്യങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഗാനങ്ങള്‍ രചിക്കാന്‍ തുടങ്ങുകയും ചെയ്‌തു.
ഇവരുടെ പാട്ടുകളിലും, വസ്‌ത്രധാരണത്തിലും, സംഗീതോപകരണങ്ങളിലും, നൃത്തത്തിലുമെല്ലാം സ്‌ത്രൈണത ഉള്ളതുകൊണ്ടുതന്നെ എല്ലാവരും ആ രീതിയിലാണ്‌ ഇവരെ കണ്ടിരുന്നത്‌. രതിയെ മതപരമായ ആചാരമായാണ്‌ ബാവുലുകള്‍ കരുതുന്നത്‌. കൂടാതെ മദ്യപാനം മനുഷ്യന്റെ എല്ലാം മറക്കുന്നതിനുള്ള ഉപാധിയായാണ്‌ കാണുന്നത്‌. അതൊക്കെകൊണ്ടുതന്നെ സമൂഹത്തിന്റെ എല്ലായിടങ്ങളിലും അവര്‍ക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. അതും ചരിത്രത്തില്‍നിന്ന്‌ പുറത്താക്കപ്പെട്ടതിന്‌ കാരണമാണ്‌.
ജീവിതത്തില്‍ ആസ്വദിക്കാനുള്ള എല്ലാത്തിനേയും ബാവുലുകള്‍ സ്വീകരിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇവരെ ഹിന്ദുക്കളും മുസ്ലീംങ്ങളും ഒരേപോലെ എതിര്‍ത്തിരുന്നു. അതിനുശേഷമാണ്‌ ജാതിതിരിക്കാതെ എല്ലാവരേയും പൊതുവായി ബാവുലുകള്‍ എന്നു വിളിക്കാന്‍ തുടങ്ങിയത്‌. അതിന്‌ മുമ്പ്‌ മുസ്ലീംബാവുളിനെ ഫക്കീര്‍ എന്ന പേരിലും വിളിച്ചിരുന്നു.
വളരെ അത്ഭുതപ്പെടുത്തുന്ന ഒരു വിഭാഗമായിട്ടാണ്‌ ബാവുലുകളെപ്പറ്റി പറഞ്ഞിരുന്നത്‌. മനുഷ്യമാംസം കഴിക്കുന്നവരാണെന്നും ശവത്തിന്റെ വസ്‌ത്രങ്ങള്‍ ധരിക്കുന്നവരാണെന്നും അക്ഷയ്‌ കുമാര്‍ ദത്തയെപ്പോലുള്ളവര്‍ പറയുന്നു. സ്വന്തം മലം, മൂത്രം, ശുക്‌ളം, രക്തം എന്നിവ ഉപയോഗിക്കുമായിരുന്നു എന്ന തരത്തിലും ബാവുലുകളെക്കുറിച്ച്‌ പറയപ്പെട്ടിട്ടുണ്ട്‌.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ബംഗാളിലെ മുസ്ലീംങ്ങള്‍ ബാവുലുകള്‍ക്ക്‌ ഒരു ഹിന്ദു സ്വത്വം നല്‍കാന്‍ ശ്രമിച്ചിരുന്നു. ആ സമയത്ത്‌ മുസ്ലീം സമുദായത്തിലുണ്ടായ നവോത്ഥാനപ്രസ്ഥാനങ്ങള്‍ മുസ്ലിങ്ങളെ ഫക്കീര്‍ അല്ലെങ്കില്‍ ബാവുള്‍ എന്നു വിളിക്കുന്നതിനെ എതിര്‍ത്തു. മുസ്ലിങ്ങളില്‍ നിന്നുള്ള ബാവുലുകള്‍ കുറയുന്നതിന്‌ ഇത്‌ കാരണമായി. നവോത്ഥാന പ്രസ്ഥനങ്ങള്‍ ബാവുലാകുന്നതില്‍നിന്നും മുസ്ലീങ്ങളെ ശക്തമായി തടഞ്ഞു. പാരമ്പര്യവാദികളായ മുസ്ലിംങ്ങള്‍ ബാവുലുകളെ വളരെ മോശമായാണ്‌ കരുതിയിരുന്നത്‌.
ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ലഭിച്ച നവോത്ഥാനത്തിന്റെ ഫലമായി പൊതുസമൂഹവും ബാവുലുകളെ അകറ്റിനിര്‍ത്തിയിരുന്നു. മനുഷ്യമാംസം തിന്നുന്നവരെന്നും, വൃത്തിയില്ലാത്തവരെന്നും പറഞ്ഞ്‌ അവരെ മാറ്റിനിര്‍ത്തി.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബംഗാളിലുണ്ടായ സംസ്‌കാരപഠനങ്ങളുടെ ഫലമായി അവര്‍ക്ക്‌ പ്രാദേശികതാബോധം ഉണ്ടായി. അങ്ങനെ കൂടുതല്‍ ആളുകള്‍ ബംഗാളി ഭാഷയും സാഹിത്യവും സംസ്‌കാരവും മതവും പഠിക്കാന്‍ മുന്നോട്ട്‌ വന്നു. അതിനെത്തുടര്‍ന്ന്‌ ബാവുള്‍ ഗാനപഠനങ്ങള്‍ നടന്നു. ബാവുല്‍ ഗാനങ്ങള്‍ക്ക്‌ ബംഗാളിന്റെ തനത്‌ സംസ്‌കാരത്തിന്റെ നാടോടി ഗീതങ്ങള്‍ എന്ന പേര്‌ ലഭിച്ചു.
ബംഗാളി ഭാഷ- സംസ്‌കൃതം- സാഹിത്യം- സംസ്‌കാരം തമ്മിലുള്ള താരതമ്യപഠനങ്ങള്‍ നടന്നു. ബാവുള്‍ ഗാനങ്ങളുടെ മുന്‍ഗാമികളായി ചര്യപത, ദോഹ എന്നീ പഴയ പാട്ടുകളാണെന്ന്‌ കണ്ടെത്തുകയും ചെയ്‌തു. ചര്യപത, ദോഹ എന്നീ പഴയ പാട്ടുകള്‍ അപ്രത്യക്ഷമാകുന്നതിന്‌ മുമ്പുതന്നെ വിദ്യാഭ്യാസം നേടിയ ബംഗാളികള്‍ ബാവുല്‍ ഗാനങ്ങള്‍ വിവര്‍ത്തനം ചെയ്യുവാനും, എഴുതുവാനും ആരംഭിക്കുകയും ചെയ്‌തു. പ്രധാനമായും ടാഗോറിന്റെയും, കെ. സെന്നിന്റെയും ഒക്കെ പ്രവര്‍ത്തന ഫലമായി ബാവുല്‍ ഗാനങ്ങളുടെ ജനപ്രിയത വര്‍ദ്ധിക്കുകയും, ബാവുള്‍ എന്നത്‌ പൗരാണിക ജ്ഞാനത്തിന്റെ ഉറവിടമായി മാറുകയും ചെയ്‌തു.
ബംഗാളിഭാഷയില്‍ സംസ്‌കൃതത്തിന്റെ സ്വാധീനം കുറയുന്ന സമയത്താണ്‌ ചര്യപത എഴുതപ്പെടുന്നത്‌. അതില്‍ ഉപയോഗിച്ചിരിക്കുന്നത്‌ തനിബംഗാളി ഭാഷയാണ്‌. അതുകൊണ്ടാണ്‌ ഗ്രാമീണ ബംഗാളിയില്‍ എഴുതപ്പെടുന്ന ബാവുല്‍ ഗാനങ്ങളുടെ മുന്‍ഗാമികളാണ്‌ ചര്യപതാസ്‌ എന്ന്‌ പറയുന്നത്‌.

ടാഗോറും ബാവുല്‍ സംഗീതവും

Theman of my heart dwells inside me.
Everywhere I behold, it?s Him!
In my every sight, in the sparkle of ligth
Oh I can never lose Him
Here, there and everywhere,
Wherever I turn, right in front is He!

- Rabindranath Tagore-

ബാവുല്‍ ഗാനങ്ങള്‍ക്ക്‌ ഇന്നത്തെ പ്രസിദ്ധിയും പ്രാധാന്യവും ലഭിക്കുന്നതിന്‌ പ്രധാന കാരണക്കാരില്‍ ഒരാള്‍ ടാഗോറാണ്‌. ടാഗോര്‍ സ്ഥാപിച്ച വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ബാവുല്‍ ഗായകര്‍ക്ക്‌ പ്രധാന സ്ഥാനമുണ്ടായിരുന്നു. (കൂട്ടത്തില്‍ പറയേണ്ട മറ്റൊരു കാര്യവുമുണ്ട്‌, ബാവുല്‍ ഗായകര്‍ക്ക്‌ മാത്രമല്ല രാം കിങ്കര്‍ ബെയ്‌ജിനെപ്പോലുള്ള ശില്‌പികള്‍ക്കും ടാഗോറിന്റെ വിശ്വഭാരതിയില്‍ ഇടമുണ്ടായിരുന്നു.) ബംഗാളി ഭാഷയേയും സാഹിത്യത്തെയും ഉയര്‍ത്തികൊണ്ടുവന്നപ്പോള്‍ ബാവുല്‍ ഗാനങ്ങളെ അതിന്റെ പാരമ്യത്തിലാണ്‌ കണ്ടത്‌. ടാഗോറാണ്‌ ബാവുല്‍ ഗാനങ്ങളെ അതിന്റെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചത്‌. ബാവുല്‍ സംഗീതത്തിന്‌ ബംഗാളി സമൂഹത്തില്‍ നല്ല പരിഗണന ലഭിക്കുന്നതിന്‌ ഇത്‌ കാരണമായി.
19-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോള്‍ എഴുത്തുകാര്‍ക്കും, കവികള്‍ക്കും ബാവുല്‍ ഗാനരചന സമ്പ്രദായം വലിയ പ്രചോദനമായി മാറി. അത്‌ എഴുതാനും അവതരിപ്പിക്കാനും സമൂഹത്തിലെ ഉപരിവര്‍ഗ്ഗത്തിനും താല്‍പര്യമായി. ഇത്‌ ടാഗോന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട്‌ ഉണ്ടാക്കിയെടുത്തതാണ്‌. മതവുമായി ബന്ധപ്പെട്ടവയാണ്‌ ബാവുല്‍ ഗാനങ്ങള്‍ എന്ന ധാരണ മാറുകയും സൂര്യനുകീഴിലുള്ള എന്തിനെക്കുറിച്ചും എഴുതാമെന്ന ധാരണ വരുകയും ചെയ്‌തു.
ടാഗോര്‍ ബാവുല്‍ ഗാനങ്ങള്‍ എഴുതുക മാത്രമല്ല, അവരോട്‌ എല്ലാരീതിയിലും കടപ്പെട്ടിരിക്കുന്നു. അവരുടെ സംഗീതശൈലിയും, ബിംബങ്ങളും മാത്രമല്ല ബാവുലുകളിലെ ആദ്ധ്യാത്മദര്‍ശനവും ടാഗോറിനെ സ്വാധീനിച്ചിരുന്നു. പേരെഴുതി ഒപ്പിടുന്നതുപോലും രവീന്ദ്ര ബാവുല്‍ എന്നായിരുന്നു. ടാഗോറില്‍ അത്രയ്‌ക്ക്‌ സ്വാധീനം ചെലുത്താനുമാത്രം ശക്തമായിരുന്നു ബാവുലുകളുടെ ആദ്ധ്യാത്മികതയുടെ ആഴങ്ങള്‍.ടാഗോറിന്റെ ഇന്ത്യന്‍ സംസ്‌കാരത്തോടും, നാടോടി കലാരൂപങ്ങളോടും ഉള്ള താല്‍പര്യമാണ്‌ ബാവുല്‍ ഗാനങ്ങളെക്കുറിച്ചും, ഗായകരെക്കുറിച്ചും പഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും കാരണമായത്‌. ടാഗോറിന്റെ നാടകങ്ങളില്‍ ബാവുലുകളുടെ വേഷം ടാഗോറാണ്‌ ചെയ്‌തിരുന്നത്‌. അമച്വര്‍ ബാവുലുകളുടെ ഒരുപാട്‌ സ്വഭാവങ്ങള്‍ ടാഗോര്‍ സ്വീകരിച്ചിരുന്നു. ടാഗോറിന്റെ ഫാന്‍ഗുനി നൃത്തനാടകത്തില്‍ അന്ധബാവുല്‍ (blind baul) എന്നൊരു ഭാഗം തന്നെയുണ്ട്‌. 1925-ല്‍ ശാന്തിനികേതനിലെ അനുയായികളോടൊത്ത്‌ കെന്ദുളിയില്‍ ബാവുള്‍മേളയില്‍ പങ്കെടുക്കാന്‍ ടാഗോര്‍ പോയത്‌ ബാവുലുകളുടെ വസ്‌ത്രം ധരിച്ചുകൊണ്ടായിരുന്നു. ബാവുലുകളെക്കുറിച്ച്‌ ടാഗോര്‍ പറഞ്ഞിരുന്നത്‌ ഒരാളുടെ ഉള്ളില്‍തന്നെയുള്ള വ്യക്തിത്വത്തെ കണ്ടെത്തലാണ്‌ ബാവുല്‍ എന്നാണ്‌. സ്വയം ഒരു ബാവുല്‍ ആണെന്ന തോന്നലായിരിക്കണം ടാഗോറിനുണ്ടായിരുന്നത്‌.
ദേശീയതയും ബാവുല്‍ സംഗീതവും
ദേശീയത ബാവുല്‍ ഗാനങ്ങളില്‍ കൊണ്ടുവന്നത്‌ ടാഗോറാണ്‌. പരമ്പരാഗതമായ ബാവുല്‍ ഗാനത്തില്‍ ജാതിയില്ല. 1905-ല്‍ ബംഗാള്‍ വിഭജനത്തിന്റെ കാലത്ത്‌ ബാവുല്‍ എന്ന പേരില്‍ കുറേപാട്ടുകള്‍ പ്രസിദ്ധീകരിച്ചു. ഇതിലെ കുറേ പാട്ടുകള്‍ സ്വദേശിപ്പാട്ടുകളായിരുന്നു. രാജ്യത്തെ അമ്മയായും മറ്റും സങ്കല്‌പിച്ചാണ്‌ ആ ഗാനങ്ങളില്‍ അധികവും രചിച്ചിരിക്കുന്നത്‌. സുവര്‍ണ്ണ ബംഗാള്‍, ബംഗാള്‍ മാതാവ്‌, എന്റെ രാജ്യത്തെ മണ്ണ്‌ എന്നിങ്ങനെയുള്ള വിഷയങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ പാട്ടുകള്‍ പലതും ഉണ്ടായിരുന്നത്‌.
ഗാന്ധിയുടെ നിസ്സഹരണ പ്രസ്ഥാനത്തിന്റെ ഭാഗമായി മുകുന്ദദാസ്‌ ബാവുള്‍ എഴുതിയ കര്‍മ്മക്ഷേത്ര ബാവുള്‍ കലാപ്രകടനം നടത്തിയിരുന്നു. കര്‍മ്മക്ഷേത്രയില്‍ ഉണ്ടായിരുന്ന സ്‌ത്രീകളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്‌തു. ബാവുലുകളില്‍ ഗാന്ധിയന്‍ ജീവിതരീതി കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നു.
ബാവുലുകളുടെ സ്‌ത്രീസങ്കല്‌പം
ബാവുലുകളുടെ സ്‌ത്രീസങ്കല്‌പം രാധയുമായി ബന്ധപ്പെട്ടതാണ്‌. മൊനേര്‍ മാനുഷ്‌ എന്നു പറഞ്ഞാല്‍ വിശ്വപ്രേമം എന്നാണ്‌ അര്‍ത്ഥം. ഈ വിശ്വപ്രേമത്തില്‍ രാധാകൃഷ്‌ണ പ്രേമത്തെക്കുറിച്ചാണ്‌ പറയുന്നത്‌. പക്ഷേ അത്‌ ഹിന്ദു മിത്തോളജിയില്‍ പറയുന്നതുപോലെയല്ല. ബാവുലുകള്‍ വിശ്വപ്രേമത്തെ പ്രതിനിധീകരിക്കുന്നവര്‍ മാത്രമാണ്‌ രാധാകൃഷ്‌ണന്മാര്‍. ഏതൊരു സ്‌ത്രീയിലും അവര്‍ രാധയെ കാണുന്നു. അടുത്ത ജന്മത്തില്‍ രാധയായി ജനിക്കാന്‍ രാധ കൃഷ്‌ണനോട്‌ പറയുന്ന പ്രേമഗാനം വളരെ പ്രശസ്‌തമായ ഒരു ബാവുല്‍ ഗാനമാണ്‌. രാധയായി ജനിക്കുമ്പോള്‍ മാത്രമേ കൃഷ്‌ണന്‌ താനിപ്പോള്‍ അനുഭവിക്കുന്ന വേദനയുടെ ആഴം മനസിലാകുകയുള്ളു എന്ന്‌ രാധ കൃഷ്‌ണനോട്‌
പറയുന്നു.

ബാവുലുകളുടെ വസ്‌ത്രധാരണം
ബാവുലുകള്‍ ഒരു നിറത്തിലും പ്രത്യേക താല്‍പര്യമില്ലാവരാണ്‌. അവര്‍ നിറങ്ങള്‍ക്കതീതരാണ്‌. പലതരം തുണികള്‍, പലനിറത്തിലുള്ളവ കൂട്ടിതുന്നിയാണ്‌ അവരുടെ വസ്‌ത്രം തയ്യാറാക്കുന്നത്‌. ഒരു രാജ്യത്തിലും ഒതുങ്ങാത്ത അതിരുകളില്ലാത്ത ഒരു രാജ്യഭാവനയാണ്‌ ഇവരുടെ വസ്‌ത്രത്തിന്റെ രാഷ്‌ട്രീയ വായന. വസ്‌ത്രത്തില്‍ നിന്ന്‌ ഇവരുടെ ജാതിയോ, മതമോ, വര്‍ഗ്ഗമോ, വര്‍ണ്ണമോ തിരിച്ചറിയാനാവില്ല.
ഒരു ബാവുലിന്റെ പിറവി
ബാവുല്‍ എന്ന പേര്‌ ഒരു ഗ്രൂപ്പിനെ, ഒരു പാരമ്പര്യത്തെ, ഒരു മതത്തെ പ്രതിനിധീകരിക്കുന്നു. പക്ഷേ ഇവരുടെ വ്യക്തിത്വം മനസിലാകുന്നത്‌ ഇവരുടെ പാട്ടില്‍നിന്നാണ്‌. ഒരു വിഭാഗം ആളുകള്‍ പറയുന്നത്‌ ബാവുലുകള്‍ക്ക്‌ ഒരു സ്ഥാപകന്‍ ഇല്ലെന്നാണ്‌. ഇങ്ങനെ പറയുമ്പോള്‍ സംഭവിക്കുന്നത്‌ ഇവരെ ഒരു ഗ്രൂപ്പാണെന്ന്‌ പറയാനാവില്ല. എഴുതപ്പെട്ട സാഹിത്യം അവര്‍ക്കില്ലാത്തതുകൊണ്ടുതന്നെ അവരുടെ സ്വത്വത്തെ തിരിച്ചറിയുന്നതിന്‌ ബുദ്ധിമുട്ടുണ്ട്‌.
ഗുരുവിന്റെ സഹായത്തോടെ ഈ ലോകജീവിതം ഉപേക്ഷിച്ച്‌ സന്യാസിയാകാന്‍ തയ്യാറെടുക്കുന്ന ഒരു ബാവുലിന്‌ യോഗ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്‌. സാധന (sadhana, four moons) ബാവുലുകള്‍ക്ക്‌ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. സ്വന്തം മലം, മൂത്രം, രക്തം, ശുക്‌ളം എന്നിവ ഉപയോഗിക്കുന്നത്‌ ഈ സാധനയുടെ ഭാഗമാണ്‌. ഇവ യഥാക്രമം ഭൂമി, ആകാശം, വെള്ളം, വായു എന്നീ പ്രകൃതിയെ പ്രതിനിധീകരിക്കുന്നതാണ്‌. ഈ സാധന വ്യവസ്ഥാപിതമായ ഉത്‌കണ്‌ഠകളെ അതിലംഘിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു ബാവുലിലേക്കുള്ള യാത്ര തുടങ്ങുന്നത്‌ ഇവിടെ നിന്നാണ്‌.
ഗുരുവും ശിക്ഷ്യനും തമ്മിലുള്ള ബന്ധം അച്ഛനും മകനും തമ്മിലുള്ള ബന്ധം പോലെയാണ്‌. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധംപോലെയാണ്‌. ലിംഗവും യോനിയും തമ്മിലുള്ള ബന്ധംപോലെയാണ്‌ എന്നാണ്‌ സാധന പറയുന്നത്‌. ഗുരുവിന്റെ കീഴിലുള്ള നീണ്ടനാളത്തെ സാധനയുടെയും പ്രാര്‍ത്ഥനയുടെയും അവസാനമാണ്‌ ഒരു യഥാര്‍ത്ഥ ബാവുല്‍ ഉണ്ടാകുന്നത്‌.
ബാവുല്‍ ഗാനങ്ങള്‍- ഒരു പഠനം
ആത്മീയതലമാണ്‌ ബാവുല്‍ ഗാനങ്ങള്‍ക്ക്‌ പ്രധാനമായുള്ളതെങ്കിലും അതിനുമപ്പുറം ഭൂമിയെക്കുറിച്ചുള്ള ചില ഉള്‍ക്കാഴ്‌ചകള്‍ക്കൂടി ആ ഗാനങ്ങളിലുണ്ട്‌. പഴയ വേദകാലത്ത്‌ അലഞ്ഞുനടന്ന്‌ പാടുന്ന താഴ്‌ന്ന ജാതിയില്‍പ്പെട്ട ഒരു വിഭാഗത്തിന്‌ സമൂഹത്തില്‍ എന്തെങ്കിലും തരത്തിലുള്ള പരിഗണന ലഭിച്ചെങ്കില്‍ അത്‌ അവരുടെ പാട്ടുകൊണ്ട്‌ മാത്രമാണ്‌. ഓരോ കാലഘട്ടത്തിലും ആ കാലഘട്ടത്തിന്റെ പ്രത്യേകതകള്‍ അവരുടെ പാട്ടുകളില്‍ കടന്നുവരാറുണ്ടെങ്കിലും ബാവുലുകളുടെ സ്വത്വം നിലനിര്‍ത്തികൊണ്ടുതന്നെയാണ്‌ ഇവ എന്നും നിലനില്‍ക്കുന്നത്‌.
റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്ന
മരത്തിനോട്‌ കാട്ടിലേക്ക്‌ തിരികെ പോകാന്‍ പറയുന്നു.
ഈ നരച്ച മണ്ണിനുമപ്പുറത്തെ
ചുവന്ന മണ്ണില്‍
പച്ചച്ച നിന്റെ ദേശം
കാത്തിരിപ്പുണ്ടെന്നോര്‍മ്മപ്പെടുത്തുന്നു.
ശിഖരങ്ങളില്‍ കൂടുകെട്ടേണ്ട കിളികള്‍
നിന്നെ തിരയുന്നുവെന്ന്‌ പറയുന്നു.
തണലില്‍ വിയര്‍ത്ത മനുഷ്യര്‍
വിശ്രമിക്കാനുമുറങ്ങാനും വരുമെന്ന്‌
ഓര്‍മ്മപ്പെടുത്തുന്നു
നിലാവില്‍ കൂട്ടത്തോടെ അത്താഴം കഴിച്ച്‌
പാട്ടുപാടി നൃത്തം ചെയ്യുന്നവരുടെ സന്തോഷത്തിലേക്ക്‌
തിരികെപ്പോകൂ എന്ന്‌ വീണ്ടും വീണ്ടുമോര്‍മ്മപ്പെടുത്തുന്നു.

ബാവുലുകലുടെ പാട്ട്‌ എല്ലാകാലത്തും മനുഷ്യസമൂഹത്തിന്‌ വേണ്ടിയുള്ളതായിരുന്നു. പ്രപഞ്ചത്തിന്റെ ഒരു ബിന്ദുവിലിരുന്ന്‌ ഭൂമിയെക്കുറിച്ച്‌ അവര്‍ പാടുന്നു. മനുഷ്യന്‌ അതീതമായി ഒന്നുമില്ല എന്നു വിശ്വാസിക്കുന്ന ബാവുലുകള്‍ അതീതശക്തികളെക്കുറിച്ച്‌ പാടുമ്പോഴും അതില്‍ പച്ചയായ മനുഷ്യന്‍ കാഴ്‌ച ഉണ്ടായിരിക്കും. അതുകൊണ്ടാണല്ലോ മരത്തിനോട്‌ നാട്ടിലേക്ക്‌ തിരിച്ചുപോകൂ എന്ന്‌ പറയാനാകുന്നത്‌. മരത്തിന്റെ നാട്‌ കാടാണ്‌ എന്ന തിരിച്ചറിവിന്‌ വല്ല്യ പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും അതുണ്ടാകുന്ന ആദിമമായ അറിവിനെ അവഗണിക്കാനാവില്ല. ( ബിഭൂതിഭൂഷന്റെ ആരണ്യകത്തില്‍ കാട്ടില്‍ പൂമരങ്ങള്‍ നട്ടുപിടിപ്പിക്കുന്ന യുഗളപ്രസാദന്റെ നാടും ബംഗാള്‍ തന്നെയാണ്‌).

നീ തിരസ്‌കരിച്ചാലും
പ്രിയ സുഹൃത്തെ,
ഞാന്‍ നിസ്സാഹായനാണ്‌
എന്റെ പാട്ടുകള്‍ എന്റെ പ്രാര്‍ത്ഥനകളാണ്‌.
ചില പൂവുകള്‍ വര്‍ണ്ണങ്ങള്‍കൊണ്ട്‌ പ്രാര്‍ത്ഥിക്കുന്നു.
മങ്ങിയ നിറമുള്ളതുകൊണ്ട്‌
മറ്റവ സുഗന്ധത്തിലൂടെയും
വീണ വിറയ്‌ക്കുന്ന തന്ത്രികള്‍കൊണ്ട്‌
പ്രാര്‍ത്ഥിക്കുന്നു.
ഞാനെന്റെ പാട്ടുകളാലും..

പ്രാര്‍ത്ഥനയെക്കുറിച്ചും അതുണ്ടാക്കുക അലൗകീകാനന്ദത്തെക്കുറിച്ചുമുള്ള പൊതുവായ ധാരണകളെ അട്ടിമറിക്കുന്ന ഒന്നാണ്‌ ബാവുലുകളുടെ പ്രാര്‍ത്ഥനകള്‍. എന്റെ പാട്ടുകള്‍ എന്റെ പ്രാര്‍ത്ഥനകളാണ്‌ എന്നുപറയുന്നിടത്ത്‌ പാട്ടുകാരന്‍ ആരുടെയോ കൈകളില്‍ നിന്നടര്‍ന്നു വീഴുന്ന ഒരു പൂവാകുന്നു. ഓഷോ ബാവുലുകളെക്കുറിച്ച്‌ പറയുന്നത്‌ നൃത്തമാണ്‌ ബാവുലുകളുടെ മതം സംഗീതം അവരുടെ ആരാധനയുമാണ്‌ എന്നാണ്‌. (dance is his religion; singing is his worship)

നിന്റെ ഹൃദയമഹാസമുദ്രത്തിലുണ്ട്‌
അമൂല്യമായൊരു രത്‌നം
എന്റെ ഹൃദയമേ
എന്റെയുള്ളില്‍ കടന്നു
തേന്‍കുടിക്കാന്‍ നീയാഗ്രഹിക്കുന്നുവോ
പ്രണയംപാടി, ഒരാനന്ദോത്സവത്തില്‍
പ്രണയികള്‍ വരിവെച്ച്‌ പോകുന്നയിടത്ത്‌
കടക്കാന്‍ നിനക്ക്‌ കഴിയാതെ വരില്ലേ ?
എങ്കില്‍ പോക
അഴകിന്റെയീ വിളക്കുമെടുത്ത്‌,
ഈ തൃഷ്‌ണ വെടിഞ്ഞ്‌,
ആസക്തിയുപേക്ഷിച്ച്‌,
ലോകത്തിന്റെ വഴികള്‍ മറന്ന്‌.
കുറ്റവും ഹിംസയും,
വാര്‍ദ്ധക്യവും മരണവും,
പ്രഭാതവും സന്ധ്യയും
ഇവിടെ ജീവിക്കുന്നില്ല.
വര്‍ണ്ണരേഖകള്‍ മാത്രം
ശോഭയോടെ തിളങ്ങുന്നയിടത്ത്‌.

ബാവുല്‍ തത്വചിന്ത അപ്പാടെ വന്നിട്ടുള്ള ഒരു ഗാനമാണിത്‌. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചു മുള്ള ചിന്തകള്‍ വാമൊഴിരൂപം പ്രാപിക്കുന്നത്‌ ഇവിടെ കാണാനാകുന്നുണ്ട്‌. തൃഷ്‌ണയുടെ ഒരു കൊടുങ്കാറ്റിനെ അടക്കിനിര്‍ത്തുമ്പോഴാണ്‌ അലൗകീക പ്രണയത്തിന്റെ ഇളംകാറ്റിനെ കാണാനാകുക എന്ന്‌ ബാവുലുകള്‍ മനസ്സിലാക്കിയിരുന്നു. ആസക്തിയുടെതായ ലോകത്തില്‍ ശരീരത്തിന്റെ തൃഷ്‌ണകള്‍ക്ക്‌ അതിന്റേതായ പ്രാധാന്യം കൊടുത്തുതന്നെയാണ്‌ ഒരു ബാവുല്‍ കടന്നുപോകുന്നത്‌. ഇവിടെ പറയുന്ന തൃഷ്‌ണ മറ്റ്‌ മതക്കാര്‍ പറയുന്നതുപോലെയുള്ള ഒന്നല്ല. ഒരു ബാവുല്‍ ഗാനത്തില്‍ പറയുന്നത്‌ നിങ്ങള്‍ ഈ ലോകത്തിലേക്ക്‌ നഗ്നനായാണ്‌ പ്രവേശിക്കുന്നത്‌. മടങ്ങുന്നതും നഗ്നനായിത്തന്നെ പിന്നെന്തിനാണ്‌ ആശങ്കപ്പെടുന്നത്‌. അതിനിടിയിലുള്ള കാര്യങ്ങളെ നിങ്ങള്‍ എന്ത്‌ പേരിട്ട്‌ വിളിക്കുന്നു എന്നത്‌ പ്രശ്‌നമല്ല.

No comments:

Post a Comment

School Protection Committee 2021

Members

ശ്രീമതി. ശോഭന ടി.പി.(ഹെഡ്മിസ്ട്രസ് ), ശ്രീമതി. ശ്രീജ അഭിഷേക്(SMC ചെയര്‍മാന്‍), ശ്രീ.ജെയിംസ് പുല്ലമ്പറമ്പില്‍ (മുനി.കൌണ്‍സിലര്‍), ശ്രീ.സുധീഷ് കുമാര്‍ MEDICAL OFFICER- Ayurveda Hospital Nattakom, POLICE OFFICER Chingavanam, FIRE FORCE OFFICER, SMC MEMBERS